1939-ലെ ധവളപത്രം | |
---|---|
Created | മെയ് 1939 |
Ratified | 23 May 1939 |
Purpose | Statement of British policy in Mandatory Palestine |
1939-ലെ ധവളപത്രം എന്നറിയപ്പെടുന്നത് പാലസ്തീനിലെ 1936-1939 കളിലെ അറബികളുടെ കലാപത്തിന് മറുപടിയായി നെവിൽ ചേംബർലെയ്‌ന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സർക്കാർ പുറത്തിറക്കിയ ഒരു നയരേഖയാണ്. 1939 മെയ് 23-ന് ഹൗസ് ഓഫ് കോമൺസിൻറെ ഔപചാരിക അംഗീകാരം ലഭിച്ചതിനുശേഷം 1939 മുതൽ 1948-ലെ ബ്രിട്ടീഷ് വിടവാങ്ങൽ വരെ മാൻഡേറ്റ് പാലസ്തീന്റെ ഭരണ നയമായി ഇത് പ്രവർത്തിച്ചു. യുദ്ധാനന്തരം, മാൻഡേറ്റ് ഐക്യരാഷ്ട്രസഭയുടെ പരിഗണനയ്ക്ക് വിട്ടു.
1939 മാർച്ചിൽ ആദ്യമായി തയ്യാറാക്കിയ ഈ നയം, അറബ്-സയണിസ്റ്റ് ലണ്ടൻ കോൺഫറൻസിന്റെ പരാജയത്തിന്റെ ഫലമായി ബ്രിട്ടീഷ് സർക്കാർ ഏകപക്ഷീയമായി തയ്യാറാക്കിയതാണ്. പലസ്തീൻ വിഭജിക്കാനുള്ള പീൽ കമ്മീഷൻറെ ആശയം നിരാകരിച്ചുകൊണ്ട് അടുത്ത 10 വർഷത്തിനുള്ളിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനുള്ളിലായി ഒരു ജൂത ദേശീയ ഭവനം സ്ഥാപിക്കണമെന്ന് ഈ ധവള പത്രം ആവശ്യപ്പെട്ടു. ഇത് പാലസ്തീനിലേയ്ക്കുള്ള ജൂത കുടിയേറ്റത്തെ അഞ്ച് വർഷത്തേക്ക് 75,000 ആയി പരിമിതപ്പെടുത്തുകയും, തുടർന്നുള്ള കുടിയേറ്റം അറബ് ഭൂരിപക്ഷം (വിഭാഗം II) നിർണ്ണയിക്കുമെന്നും വിധിച്ചു. മാൻഡേറ്റിന്റെ (വിഭാഗം III) 5% ഒഴികെ മറ്റെല്ലായിടത്തും അറബ് ഭൂമി വാങ്ങുന്നതിൽ നിന്ന് ജൂതന്മാർക്ക് ഇത് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
ലണ്ടൻ കോൺഫറൻസിൽ അറബികളുടെ പ്രതിനിധികൾ മുന്നോട്ടുവെച്ച രാഷ്ട്രീയ ആവശ്യങ്ങൾ നിറവേറ്റാത്ത ഈ നിർദ്ദേശം, ഹജ് അമീൻ എഫെൻദി അൽ ഹുസൈനിയുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്ന പലസ്തീൻ അറബ് പാർട്ടികളുടെ പ്രതിനിധികൾ ഔദ്യോഗികമായി നിരസിച്ചുവെങ്കിലും നാഷണൽ ഡിഫൻസ് പാർട്ടിയെ പ്രതിനിധീകരിക്കുന്ന കൂടുതൽ മിതവാദികളായ അറബികൾ ഈ ധവളപത്രം അംഗീകരിക്കാൻ തയ്യാറായി. ഫലസ്തീനിലെ സയണിസ്റ്റ് ഗ്രൂപ്പുകൾ താമസംവിനാ ധവളപത്രം നിരസിച്ചുകൊണ്ട് സർക്കാർ സ്വത്തുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ പ്രചാരണത്തിന് നേതൃത്വം നൽകുകയും അത് മാസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്തു. മെയ് 18 ന് ഒരു ജൂത പൊതു പണിമുടക്ക് ആഹ്വാനം ചെയ്യപ്പെട്ടു.
ഭൂമി കൈമാറ്റം സംബന്ധിച്ച നിയന്ത്രണങ്ങളും അതോടൊപ്പം കുടിയേറ്റം നിയന്ത്രണവിധേയമാക്കുന്ന വ്യവസ്ഥകളും നടപ്പിലാക്കിയെങ്കിലും, 1944-ൽ അഞ്ച് വർഷത്തിനൊടുവിൽ, നൽകപ്പെട്ട 75,000 ഇമിഗ്രേഷൻ സർട്ടിഫിക്കറ്റുകളിൽ 51,000 മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. ഇതിന്റെ വെളിച്ചത്തിൽ, ബ്രിട്ടീഷുകാർ 1944 ലെ നിശ്ചിത തീയതിക്ക് അപ്പുറം, ശേഷിക്കുന്ന ക്വാട്ട പൂർത്തിയാകുന്നതുവരെ, പ്രതിമാസം 1,500 എന്ന പേർ എന്ന നിരക്കിൽ കുടിയേറ്റം തുടരാൻ അനുവദിച്ചു. 1945 ഡിസംബർ മുതൽ 1948 ലെ മാൻഡേറ്റിന്റെ അവസാനം വരെയുള്ള കാലത്ത്, ജൂത കുടിയേറ്റക്കാർക്കായി ഓരോ മാസവും 1,500 അധിക സർട്ടിഫിക്കറ്റുകൾ അനുവദിച്ചിരുന്നു. ഭരണമാറ്റത്തിന് ശേഷമുള്ള കാബിനറ്റിൻറെ എതിർപ്പും പിന്നീട് രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ആശങ്കകളും കാരണം പ്രധാന വ്യവസ്ഥകൾ ആത്യന്തികമായി ഒരിക്കലും നടപ്പിലാക്കാൻ സാധിച്ചില്ല.
ഒന്നാം ലോകമഹായുദ്ധസമയത്ത്, പശ്ചിമേഷ്യയിലെ പ്രദേശങ്ങൽ സംബന്ധിച്ച് ബ്രിട്ടീഷുകാർ രണ്ട് വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഒട്ടോമൻ സാമ്രാജ്യത്തിനെതിരെ ബ്രിട്ടീഷുകാരെ പിന്തുണച്ചതിന് പകരമായി ലോറൻസ് ഓഫ് അറേബ്യയിലൂടെയും മക്മോഹൻ-ഹുസൈൻ കറസ്‌പോണ്ടൻസിലൂടെയും സിറിയയിൽ ഒരു ഏകീകൃത അറബ് രാജ്യത്തെ സ്വാതന്ത്ര്യമാക്കുമെന്ന് ബ്രിട്ടൻ അറേബ്യയിലെ ഹാഷിമൈറ്റ് ഗവർണർമാർക്ക് വാഗ്ദാനം ചെയ്തിരുന്നു. ഒട്ടോമൻ സാമ്രാജ്യം ജർമ്മനിക്കെതിരെ ഒരു സൈനിക ജിഹാദ് പ്രഖ്യാപിച്ചിരുന്നതിനാൽ, അറബികളുമായുള്ള സഖ്യം ആഫ്രിക്ക, ഇന്ത്യ, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലെ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ ഒരു പൊതു മുസ്ലീം കലാപത്തിനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് ബ്രിട്ടീഷുകാർ പ്രതീക്ഷിച്ചു. പശ്ചിമേഷ്യൻ പ്രദേശങ്ങളെ ബ്രിട്ടനും ഫ്രാൻസിനുമിടയിൽ വിഭജിക്കാനുള്ള ഒരു ഗൂഢ പദ്ധതിയായ സൈക്സ്-പിക്കോ കരാറിലും ബ്രിട്ടൻ ചർച്ച നടത്തിയിരുന്നു.