അലക്സാണ്ടർ ഫോൺ ഹംബോൾട്ട് | |
---|---|
ജനനം | 14 സെപ്റ്റംബർ 1769 |
മരണം | 6 മേയ് 1859 | (പ്രായം 89)
അന്ത്യ വിശ്രമം | ഷ്ലോസ് ടെഗെൽ |
ദേശീയത | ജർമ്മൻ |
കലാലയം | ഫ്രൈബുർഗ് ഖനന-സാങ്കേതിക സർവ്വകലാശാല (ഡിപ്ലോമ, 1792) ഫ്രാങ്ക്ഫുർട്ട് സർവ്വകലാശാല ഗോറ്റിഞ്ജൻ സർവ്വകലാശാല ഹംബോൾട്ട് സർവ്വകലാശാല, ബെർലീൻ |
പുരസ്കാരങ്ങൾ | കോപ്ലീ മെഡൽ(1852) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൂമിശാസ്ത്രം |
ഒപ്പ് | |
ഫ്രീഡ്രിഷ് വില്ലെം അലക്സാണ്ടർ ഫോൺ ഹംബോൾട്ട് (/ˈhʌmboʊlt/; German: ( listen); 14 സെപ്റ്റംബർ 1769 – 6 മെയ് 1859) ഒരു പ്രഷ്യൻ ശാസ്ത്രജ്ഞനും പര്യവേക്ഷകനും റൊമാന്റിക് തത്വചിന്തകനും ആയിരുന്നു. പ്രഷ്യയുടെ വിദ്യാഭ്യാസ മന്ത്രിയും ഭാഷാശാസ്ത്രജ്ഞനുമായ വില്ലെം ഫോൺ ഹംബോൾട്ടിന്റെ അനുജനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിലെ സസ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ വിസ്തീരണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ഭൗമജീവശാസ്ത്രം (biogeography) എന്ന ശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചു. ശാസ്ത്രീയമായ ദീർഘകാല കാലാവസ്ഥാനിരീക്ഷണത്തിലൂടെ അന്തരീക്ഷവിജ്ഞാനത്തിനും(meteorology) രൂപം നൽകി.
തെക്കേ അമേരിക്കയും ആഫ്രിക്കയും പണ്ട് ഒരു ഭൂഖണ്ഡം ആയിരുന്നുവെന്ന് ആദ്യമായി പ്രവചിച്ചവരിൽ ഒരാളായിരുന്നു ഹംബോൾട്ട്. അന്ന് ലഭ്യമായിരുന്ന വിവിധ ശാസ്ത്ര, സാമൂഹ്യശാസ്ത്ര വിജ്ഞാനങ്ങളെ സംയോജിപ്പിച്ച് കോസ്മോസ് (Kosmos) എന്ന ബഹുവാല്യ കൃതി അദ്ദേഹം രചിച്ചു. ഈ പുസ്തകങ്ങൾ പ്രപഞ്ചത്തിന്റെ എല്ലാ വസ്തുക്കളും തമ്മിൽ ബന്ധിപ്പിക്കപെട്ട കണ്ണികളാണെന്ന ഹംബോൾട്ടിന്റെ വിശ്വാസം അടിവരയിടുന്നു. മനുഷ്യനിർമ്മിത കാലാവസ്ഥാവ്യതിയാനം കണ്ടുപിടിക്കുകയും അതിന്റെ കാരണങ്ങൾ പഠിക്കുകയും ചെയ്ത ഹംബോൾട്ട് അവയെക്കുറിച്ച് 1800-ലും 1831-ലും എഴുതുകയുണ്ടായി.
ലാറ്റിൻ അമേരിക്കയിലെ ഭരണാധികാരികൾ അവിടുത്തെ ജനങ്ങളെ - പ്രത്യേകിച്ചും ദരിദ്രരെയും ആദിവാസികളെയും - വളരെയധികം ഉപദ്രവിച്ചിരുന്നതായി ഹംബോൾട്ട് എഴുതി. പ്രഭുകുടുംബത്തിലാണ് ജനിച്ചതെങ്കിലും അദ്ദേഹം അടിമത്തത്തെ എതിർക്കുകയും ഖനിത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തു. ഒരു ക്രിസ്തുമതവിശ്വാസി ആയിരുന്നുവെങ്കിലും അദ്ദേഹം മറ്റു മതങ്ങളെ ബഹുമാനിക്കുകയും യഹൂദർക്കെതിരെയുള്ള നിയമങ്ങളെ എതിർക്കുകയും ചെയ്തു.