യാത്രക്കാരെയും, ചരക്കുകൾ, വാഹനങ്ങൾ എന്നിവയെയും പുഴ, തടാകം, കായൽ തുടങ്ങിയ ജലാശയങ്ങളിലൂടെ ഇരു കരകളിലേക്കും കയറ്റി ഇറക്കുന്ന പ്രവർത്തനത്തെയാണ് കടത്ത് (Ferry) എന്നു വിളിക്കുന്നത്. കടത്തിനുപയോഗിക്കുന്ന കടവുകൾക്കും കടത്ത് എന്നു പേരുണ്ട്. കുറച്ചു കൂടി വിപുലമായ അർഥത്തിൽ ജലാശയങ്ങൾക്കു മുകളിലൂടെ യാത്രക്കാരെയും ചരക്കുകൾ, വാഹനങ്ങൾ എന്നിവയെയും വഹിച്ചുകൊണ്ടു പോകുന്ന ചെറുദൂര വിമാന കടത്തുകളെയും ഈ നിർവചനത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
കടത്തിനുപയോഗിക്കുന്ന വാഹനങ്ങൾ തരത്തിലും വലിപ്പത്തിലും വൈവിധ്യമുള്ളവയാണ്. യാത്രക്കാരെ പുഴ കടത്തൻ ഉപ്യോഗിക്കുന്ന ചെറു തോണികൾ, പായ്‌വഞ്ചികൾ എന്നിവ തുടങ്ങി, തീവണ്ടികൾ കടത്തുന്നതിന് ഉപയോഗിക്കുന്ന വലിയ മോട്ടോർ ബോട്ടുകൾ വരെ ഇതിലുൾപ്പെടുന്നു. ബോട്ടുകൾ, ചങ്ങാടങ്ങൾ, ഹോവർക്രാഫ്റ്റുകൾ, പൊൺടൂൺപാലങ്ങൾ (pontoon bridges) എന്നിവയെല്ലാം കടത്തിനുപയോഗപ്പെടുത്തി വരുന്നു. വിമാനങ്ങളും കടത്തുകൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.
അതിപുരാതന കാലം മുതൽ ആരംഭിച്ച കടത്ത് സമ്പ്രദായം ആധുനിക കാലഘട്ടത്തിലും നിലനിൽക്കുന്നു. വീതിയുള്ള ജലാശയങ്ങൾക്കു കുറുകെ പാലങ്ങൾ നിർമ്മിക്കുവാനോ, അല്ലെങ്കിൽ, അവകൾക്കടിയിലൂടെ തുരങ്കങ്ങൾ നിർമ്മിക്കുവാനോ എൻജിനീയർമാർ പ്രാപ്തരാകുന്നതുവരെ കടത്തു മാത്രമായിരിക്കും ജലാശയങ്ങളെ തരണം ചെയ്യുവാനുള്ള ഏകമാർഗം.
പുഴകളാലും മറ്റു ജലാശയങ്ങളാലും വേർപെട്ടു കിടന്ന അമേരിക്കയിൽ അദ്യകാലത്തു നിരവധി കടത്തുകൾ ആവശ്യമായിരുന്നു. ആദ്യകാലങ്ങളിൽ ചെറിയ വഞ്ചികളായിരുന്നു കടത്തുവാഹനങ്ങൾ. പിന്നീട് പായ്‌വഞ്ചികളും പരന്ന ബാർജുകളും (barges) ഉപയോഗിച്ചു തുടങ്ങി. തുടർന്നു മോട്ടോർ ഘടിപ്പിച്ച വഹനങ്ങൾ ഉപയോഗത്തിൽ വന്നു. കുതിരകളെ വലിപ്പിക്കുന്ന കടത്തുവാഹനങ്ങളും ഉണ്ടായിരുന്നു. തോണിയുമായി ബന്ധിച്ച് ഒരു കയറ്, പ്രത്യേക പരിശീലനം നൽകിയിട്ടുള്ള കുതിരകളെ ഉപയോഗിച്ച് ഒരു തൂണിൽ ചുറ്റിയാണ് തോണിയെ കരയിലേക്കു വലിച്ചടുപ്പിച്ചിരുന്നത്. യാന്ത്രികശക്തിയും ഇതിനുപയോഗിച്ചിരുന്നു.
ക്രമേണ പാലങ്ങൾ പണിയാൻ തുടങ്ങി. ആവിയന്ത്രങ്ങൾ പ്രചാരത്തിൽ വന്നു. ആവിയന്ത്രം ഉപയോഗിച്ചു പ്രവർത്തിപ്പിച്ച കടത്തുബോട്ട് അമേരിക്കയിൽ ആദ്യമായി ഏർപ്പെടുത്തിയത് 1790-ൽ ജോൺ ഫിലിപ്പ് ആയിരുന്നു. ഡിലാവർ (Dilaware) നദിയിൽ ആയിരുന്നു ഇത് ആദ്യമായി പരീക്ഷിച്ചത്.
ഒന്നാം ലോകയുദ്ധകാലത്ത് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ഒരു പ്രത്യേക കടത്ത് മൂലം ബന്ധിക്കപ്പെടുകയുണ്ടായി. ക്രോസ്ചാനൽ ഫെറി എന്നാണിതറിയപ്പെട്ടിരുന്നത്. സൈനികാവശ്യങ്ങൾക്കുവേണ്ടി ഏർപ്പെടുത്തിയ ഈ കടത്തിൽ ലോക്കോമോട്ടീവുകൾവരെ കൊണ്ടുപോയിരുന്നു. ഡീസൽ ട്രെയിനുകൾ സ്ലീപ്പിങ്, കാറുകൾ യ്ത്രക്കാർക്കുള്ള കോച്ചുകൾ എന്നിവ ബാൾട്ടിക് കടലിലൂടെ നടത്തുന്ന ഒരു സർവീസ് ഡാനിഷ് സ്റ്റേറ്റ് രെയിൽവേ നടത്തിവരുന്നു. ജപ്പാനിലെ പല ദ്വീപുകളും തീവണ്ടിക്കടത്തുകൾ മൂലം ബന്ധിക്കപ്പെട്ടിട്ടുണ്ട് അമേരിക്കയും ക്യൂബയും തമ്മിലുമുണ്ട് തീവണ്ടികൾ കടത്തുന്ന ഒരു ഫെറിസർവീസ്.
കേരളത്തിന്റെ കടൽത്തീരം നിരവധി ജലാശയങ്ങളാൽ വേർതിരിക്കപ്പെട്ടതും നദീമുഖങ്ങളാൽ ഛേദിക്കപ്പെട്ടതുമാണ്. അക്കാരണത്താൽ അമേരിക്കയുടെ തീരങ്ങളോട് ഇതിനു സാമ്യമുണ്ട്. അതുകൊണ്ട് അനേകം കടത്തുകൾ ഇവിടെയും ആവശ്യമായി വന്നിട്ടുണ്ട്. ദ്വീപുകളായി ഒറ്റപ്പെട്ടുകിടക്കുന്ന കരപ്രദേശങ്ങളും ഇവിടെയുണ്ട്. പാലങ്ങളുടെ നിർമിതിയോടെ കടത്തുകളുടെ എണ്ണം ഇന്നു കുറഞ്ഞുകൊണ്ടാണിരിക്കുന്നത്. പക്ഷേ, നിലവിലുള്ള കടത്തുകളുടെ എണ്ണം നോക്കുമ്പോൾ പാലങ്ങൾ മൂലം ബന്ധിക്കപ്പെട്ട പ്രദേശങ്ങൾ തുലോം കുറവാണ്. ജലാശയത്തിനക്കരെയിക്കരെ യാത്രക്കാരെ മാത്രം കടത്തുന്ന കറ്റത്തുകൾ വേറെയും നിരവധിയുണ്ട്. സാധാരണയായി ചെറിയ വള്ളങ്ങളോ തോണികളോ ആണിതിനുപയോഗിക്കുന്നത്. വാഹനങ്ങൾ കടത്തേണ്ടതായി വരുമ്പോൾ ചങ്ങാടങ്ങൾ ഘടിപ്പിച്ച മോട്ടോർബോട്ടുകൾ ഉപയോഗിക്കുന്നു. രണ്ടു വഞ്ചികൾക്കു മുകളിൽ കുറുകെ പലകകൾ പാകി ഉണ്ടാക്കിയ ഒരു തട്ടും അതിനെ വലിച്ചുകൊണ്ടു പോകുന്നതിനായി വള്ളത്തോടു ചേർത്തു ബന്ധിച്ചിട്ടുള്ള മോട്ടോർ ബോട്ടുമാണ് ഇത്തരം ചങ്ങാടങ്ങൾക്ക് വേണ്ടത്. ഏറ്റവും ഇറക്കവുമുള്ള പുഴകളിലും സമുദ്രതടങ്ങളിലും സമയം, കാലങ്ങൾ മാറുന്നതനുസരിച്ച് ജലനിരപ്പു വ്യത്യാസപ്പെടുന്നതുകൊണ്ട് കടത്തുവാഹനങ്ങൾ അടുക്കുവാൻ വിവിധ നിരപ്പുകളിലുള്ള സജ്ജീകരണങ്ങൾ ആവശ്യമാണ്.
ചമ്രവട്ടം--പുതുപൊന്നാനി, കോട്ടപ്പുറം--വില്യാപ്പിള്ളി, അഴീക്കോട്--മുനമ്പം, വൈപ്പിൻ--ഫോർട്ട് കൊച്ചി, എറണാകുളം--ബോൾഗാട്ടി എന്നിങ്ങനെ പ്രധാനപ്പെട്ടതും അത്രതന്നെ പ്രാധാന്യമില്ലാത്തതുമായ നിരവധി കടത്തുകൾ കേരളത്തിൽ ഉണ്ട്. യാത്രക്കാരെ പുഴ കടത്തുവാന്നുപയോഗിക്കുന്ന സാധാരണ തോണികൾ പ്രവർത്തിക്കുന്ന ചെറു കടത്തുകളും നിരവധിയുണ്ട്. കന്യാകുമാരിയിൽ നിന്ന് വിവേകാനന്ദപ്പാറയിലേക്കും അവിടെ നിന്നു തിരിച്ചും യാതക്കാരെ കൊണ്ടുപോകുന്നതിനുള്ള കടത്ത് വിനോദസഞ്ചാരികൾക്ക് ഒരനുഗ്രഹമാണ്. ഇന്ത്യാവൻകരയും ലക്ഷദ്വീപുകളും തമ്മിലുള്ള കപ്പൽസർവീസ് പ്രാധാന്യമേറിയ മറ്റൊരു കടത്ത് സർവിസാണ്.
കേരളത്തിലെ കടത്തുകളും ജലാശയങ്ങളും വിനോദസഞ്ചാരികളെ അത്യധികം ആകർഷിക്കുന്ന തരത്തിലുള്ളവയാണ്. പല കടത്തുകളിലും ടൂറിസവികസനകോർപ്പറേഷൻ സുഖപ്രദമായ യാത്രാസൗകര്യങ്ങളുള്ള ജലവാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് സഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്തമായിട്ടുണ്ട്.