ഇസ്ലാമികവിശ്വാസപ്രകാരം, ഖുർആൻ അവതരിക്കപ്പെട്ട രാത്രിയാണ് ലൈലത്തുൽ ഖദ്‌ർ (അറബി: لیلة القدر) അഥവാ നിർണ്ണയത്തിന്റെ രാത്രി. റമളാൻ മാസത്തിലാണിത്. ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ, ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണെന്ന് ഖുർആൻ പറയുന്നു.
“ | തീർച്ചയായും നാം ഇതിനെ ( ഖുർആനിനെ ) നിർണയത്തിൻറെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. നിർണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? നിർണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ. | ” |
— ഖുർആൻ (മലയാളവിവിർത്തനം), 97:1-5 |
റമദാനിലെ ഏത് ദിവസത്തിലാണ് ലൈലത്തുൽ ഖദ്‌ർ എന്ന് പ്രവാചകൻ കൃത്യമായി പറഞ്ഞു തന്നിട്ടില്ല. ഒരിക്കൽ പ്രവാചകൻ, എന്നാണ് ലൈലത്തുൽ ഖദ്റെന്ന് സ്വഹാബത്തിനെ പഠിപ്പിക്കാൻ തുനിഞ്ഞതായിരുന്നു. പക്ഷെ പിന്നീടാ അറിവ് മറയ്ക്കപ്പെടുകയും ഉയർത്തപ്പെടുകയുമാണുണ്ടായത്. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലെ ഒറ്റയായി വരുന്ന രാവുകളിൽ (റമദാൻ 21,23,25,27,29) അതിനെ അന്വേഷിക്കുവാനാണ് പ്രവാചകൻ നിർദ്ദേശിച്ചിട്ടുള്ളത്. ഈ ദിവസം എന്നാണെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അവസാനത്തെ അഞ്ച് ദിവസങ്ങളിൽ അന്വേഷിക്കുക എന്ന് വന്നിട്ടുള്ള ഹദീസ് ഉദ്ധരിച്ച് 25, 27, 29 രാവുകളിലായിരിക്കുമെന്നും സ്വഹീഹ് മുസ്ലിമിൽ വന്നിട്ടുള്ള രണ്ടു ഹദീസുകളുടെ അടിസ്ഥാനത്തിൽ 21നാണെന്നും 23നാണെന്നും അഭിപ്രായങ്ങളുണ്ട്. ഈ രാവിനെപ്പറ്റി പ്രവാചകൻ പറഞ്ഞ ചന്ദ്രന്റെ സവിശേഷതകൾ അടിസ്ഥാനമാക്കി റമദാൻ 27നാണെന്നും അഭിപ്രായങ്ങളുണ്ട്.
ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന ദിവസങ്ങളിൽ പ്രത്യേകമായി ഒരു കർമ്മവും നിർബന്ധമാക്കപ്പെട്ടിട്ടില്ല. എന്നാൽ പരമാവധി പുണ്യം നേടുക എന്ന ലക്ഷ്യത്തോടുകൂടി പല ഐച്ഛിക കർമ്മങ്ങൾക്കും വിശ്വാസികൾ കൂടുതൽ പ്രധാന്യം നൽകുന്നു.
ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ വിശ്വാസികൾ പള്ളിയിൽ ഭജനമിരിക്കാറുണ്ട്. ഇതിനെ ഇഅ്തികാഫ് എന്ന് പറയുന്നു.
വിശ്വാസികൾ ഈ രാവുകളിൽ ഖുർആൻ പാരായണവും പ്രാർഥനയുമായി പള്ളികളിൽ കഴിഞ്ഞുകൂടും. ലൈലത്തുൽ ഖദ്റിൽ വിശ്വാസത്തോടും നിഷ്കളങ്കതയോടും കൂടി രാത്രി എഴുന്നേറ്റു നമസ്കരിക്കുന്നവരുടെ എല്ലാ മുൻകാല പാപങ്ങളും പൊറുക്കപ്പെടുമെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്.
ഈ അനുഗൃഹീത രാവിൽ ഇങ്ങനെ പ്രാർത്ഥിക്കുവാൻ പ്രവാചകൻ പറഞ്ഞിട്ടുണ്ട്: 'അല്ലാഹുമ്മ ഇന്നക്ക അഫ്ഫുവ്വുൻ തുഹിബ്ബുൽ അഫുവ ഫഅ്ഫു അന്നീ' (അല്ലാഹുവേ, നീ ധാരാളമായി പൊറുക്കുന്നവനും, പൊറുത്തുകൊടുക്കുവാൻ ഇഷ്ടപ്പെടുന്നവനുമാണല്ലോ, അതിനാൽ എനിക്കു നീ പൊറുത്തു തരേണമേ.)